നാളെ വരുമ്പോൾ എല്ലാവരും ഓരോ പ്ലാസ്റ്റിക് ബേഗ് കൊണ്ടുവരണം" ടീച്ചർ കുട്ടികൾക്ക് പുതിയൊരു കളി പഠിപ്പിക്കുകയാണ്
"നാളെ വരുമ്പോൾ എല്ലാവരും ഓരോ പ്ലാസ്റ്റിക് ബേഗ് കൊണ്ടുവരണം"
ടീച്ചർ കുട്ടികൾക്ക് പുതിയൊരു കളി പഠിപ്പിക്കുകയാണ്.
"ആ ബാഗിൽ നിങ്ങൾക്ക് ആരോടൊക്കെ ദേഷ്യമുണ്ടോ അവരുടെ പേരെഴുതിയ ഉരുളക്കിഴങ്ങ് കൂടെ വെക്കണം - എത്ര പേരോട് ദേഷ്യമുണ്ടോ അത്രയും എണ്ണം ഉരുളക്കിഴങ്ങുകൾ!"
കുട്ടികൾ ആകാംക്ഷയോടെ ടീച്ചറെ തന്നെ നോക്കിയിരുന്നു.
"എന്നിട്ട് ആ ബേഗ് വരുന്ന രണ്ടാഴ്ച്ചക്കാലം നിങ്ങൾ എവിടെയൊക്കെ പോകുന്നോ അവിടെയൊക്കെ കൂടെ എടുക്കണം".
കുട്ടികൾ പുതിയ കളി അംഗീകരിച്ചു - കുഞ്ഞുമനസ്സിൽ ദേഷ്യം തോന്നിയവരുടെ എണ്ണമനുസരിച്ച് കിഴങ്ങുകൾ ഇട്ട ബേഗുമായി രണ്ടാഴ്ച്ച ചിലവഴിച്ചു.
നിശ്ചയിച്ച ദിവസമെത്തി - "എന്തായിരുന്നു മക്കളേ ദേഷ്യക്കാരുടെ പേരെഴുതിയ കിഴങ്ങുകളുമായി നടന്നതിന്റെ അനുഭവങ്ങൾ?" ടീച്ചർ ചോദിച്ചു.
ഓരോരുത്തരും അവരവർക്ക് ഉണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ചു. കൂടുതൽ ആളുകളോട് ദേഷ്യമുണ്ടായതിനാൽ കുറേയേറെ കിഴങ്ങുകൾ കരുതിയവർക്ക് യാത്രകളിൽ ബേഗിന്റെ ഭാരം അസഹനീയമായിത്തോന്നി, വളരെ ബുദ്ധിമുട്ടി. ദിവസങ്ങൾ കൊണ്ട് തന്നെ ചീഞ്ഞുതുടങ്ങിയ കിഴങ്ങുകൾ വൃത്തികെട്ട ദുർഗന്ധം പരത്തിയതിനാൽ പ്രയാസപ്പെട്ടു. എല്ലാവരും ഒരേ സ്വരത്തിൽ പരാതിപ്പെട്ടു.
ബേഗിൽ നിന്നുള്ള ബുദ്ധിമുട്ടും പ്രയാസവും കാരണം ജീവിതം തന്നെ ദുസ്സഹമായ രണ്ടാഴ്ച്ചക്കാലത്തെ കഥ പറഞ്ഞു തീർന്നു.
ടീച്ചർ പറഞ്ഞു: "മക്കളേ, ആളുകളോടുള്ള വെറുപ്പ് നമ്മുടെ മനസ്സുകളിൽ സൂക്ഷിക്കുമ്പോൾ സംഭവിക്കുന്നതും ഇത് തന്നെയാണ്. അത് നിങ്ങൾ എവിടേക്ക് പോകുമ്പോഴും നിങ്ങളുടെ കൂടെ പോരുന്നു, മനസ്സിനേറെ ഭാരമുണ്ടാക്കുന്നു. ദിവസം കൂടുന്തോറും ദേഷ്യം മനസ്സിലിരുന്ന് കെട്ട് ഹൃദയത്തെ ദുർഗ്ഗന്ധപൂരിതമാക്കുന്നു. വെറും രണ്ടാഴ്ച്ചത്തേക്ക് ചീഞ്ഞ ഉരുളക്കിഴങ്ങിനെ നിങ്ങൾക്ക് കൂടെക്കൊണ്ടു നടന്ന് സഹിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ ജീവിതകാലം മുഴുക്കെ ചീഞ്ഞുനാറുന്ന ഹൃദയവുമായി എങ്ങനെ ജീവിക്കാൻ കഴിയും?!!"
(ഒരു പ്രസംഗത്തിൽ കേട്ട കഥ)